Wednesday, July 24, 2013

അമ്മുക്കുട്ടിയും മഴയും



അമ്മുക്കുട്ടി
കാലേ തന്നെ ഉണര്‍ന്നു

മഴയും

അമ്മുക്കുട്ടി
പുത്തന്‍ മണമുള്ള
കുഞ്ഞുടുപ്പിട്ടു

മഴ
ഈറന്‍ ഉണങ്ങാത്ത
വെയിലുടുപ്പിട്ടു

അമ്മുക്കുട്ടി
ഏറെ ചന്തമുള്ള
പുള്ളിക്കുട ചൂടി

മഴ
എന്നോ തുളവീണ
തുള്ളിക്കുട നിവര്‍ത്തി

അമ്മുക്കുട്ടി
സ്കൂള്‍ മുറ്റത്തെ 
മാവിന്‍ ചോട്ടിലെത്തി,
ചുറ്റും അമ്പരപ്പോടെ 
നോക്കി,

മഴയും

അമ്മുക്കുട്ടി
ഒന്നാം ക്ലാസ്സിലെ
ഒന്നാം ബെഞ്ചിലിരുന്നു
"അമ്മേ കാണന്നേ"ന്ന്
വിതുമ്പാന്‍ തുടങ്ങി

മഴ
ക്ലാസിനു വെളിയിലെ
ചവിട്ട് പടിക്കല്‍ നിന്നു
"എനിക്കും അമ്മുക്കുട്ടിക്കൊപ്പം
പഠിച്ചണേ" ന്ന്
കരയാന്‍ തുടങ്ങി

ദൂരെ നിന്ന്
ടീച്ചറുടെ വെട്ടം കണ്ടതും
അമ്മുക്കുട്ടിയുടെ
കരച്ചില്‍ നിന്നു

മഴ
അക്ഷരങ്ങളിലേക്ക് 
ആർത്തിയോടെ  നോക്കി 
പിന്നേയും 
കരഞ്ഞുകൊണ്ടേയിരുന്നു.

Tuesday, April 9, 2013

ചേരയും ചെമ്പരത്തിയും



വേലിക്കലെ ചെമ്പരത്തിയും
മുളങ്കാട്ടിലെചേരയും
എപ്പോള്‍, എങ്ങിനെ,
എന്നൊന്നുമറിയില്ല
പ്രണയത്തിലായിരുന്നു..

കരിയിലകൾപ്പോലും
ഉച്ചമയക്കത്തിലേക്കാഴുമ്പോൾ
ചെമ്പരത്തി
ഇതളുകൾ ഒന്ന് കൂടെ വിടർത്തും
ചേര,
പൊത്തിൽ നിന്നും
പുറത്തേയ്ക്ക് തല നീട്ടും

മെലിഞ്ഞ അരക്കെട്ടിൽ
പറ്റി പിടിച്ചങ്ങനെ
അവൻ കിടക്കവേ
അവളുടെ
എല്ലാ ഇലകളും
എഴുന്നേറ്റ് നില്ക്കും
ചോന്ന ഇതളുകൾ
കവിളത്ത് തലോടും

മാപ്ലടെ പറമ്പിൽ നിന്നും
മണപ്പാട്ടെ പറമ്പിലേക്കുള്ള
ഓട്ടത്തിനിടയിൽ
കീരിയാണത് കണ്ടു പിടിച്ചത്

മുവാണ്ടൻ
മാവിന്റെ തുന്നാര കൊമ്പത്ത്
മയക്കത്തിലായിരുന്ന കാറ്റിനെ
എങ്ങനെയോക്കയോ
വിളിച്ചുണർത്തി വാർത്ത കൈമാറി

കാറ്റ് ,കരിയിലകളോട്
കരിയിലകൾ അടക്കാക്കിളികളോട്
അടക്കാക്കിളികൾ , നീരോലിപൂക്കളോട്
നീരോലി പൂക്കൾ , ചിറ്റാമൃത് വള്ളികളോട്
.......................
.......... ...................
വേലിയോട്
.............. ..............
.................
മുളങ്കാടിനോട്‌ .
............... .

പിറ്റെദിവസം
സുബഹിക്ക് പോകുന്ന
മൊയ് ല്ല്യാരാണ്കണ്ടത്
തല്ലു കൊണ്ട് ചതഞ്ഞ് ,
ചത്ത നിലയിൽ,
ചേരയെ,

അമ്പലത്തിലേക്കുള്ള വഴിയെ
പൂജാരിയാണ്‌ കണ്ടത്
വേരറുത്ത് നുറുക്കിയ നിലയിൽ
ചെമ്പരത്തിയെ....

Tuesday, March 26, 2013

ദോശ





എങ്ങനെയൊക്കെ,
താഴിട്ടടച്ചാലും
രാത്രി, പിന്നാമ്പുറവാതിലിലൂടെ
അടുക്കളയിലേയ്ക്ക്,
ളിച്ച് കടക്കും ...

വിതിനപ്പുറത്ത്
കാല്‍ കയറ്റി വെച്ച്
നിലാവ് കലക്കി
വിസ്തരിച്ച്
ദോശ ചുടും..

മൊരിഞ്ഞ
കഷണങ്ങള്‍
ചടുകം കൊണ്ടടര്‍ത്തി
മരയഴി വാതിലിലൂടെ
പുറത്തേയ്ക്കെറിയും..

രാത്രിയുടെ
അരുമ കുഞ്ഞുങ്ങള്‍
അരിച്ചും
ഇഴഞ്ഞും
പറന്നും വന്നെത്തും 
വരി വരിയായ് നിന്ന് ,
വയറു നിറയെ രുചിക്കും

ഒരൂസം
കൊതി മൂത്ത്
അമ്മയോട് കൊഞ്ചി
"അമ്മേ, അമ്മേ,
നാളെ ,
അരിമാവോണ്ട് വേണ്ട,
നിലാവോണ്ട് മതി
നമ്മക്ക് ദോശ "

"പോടാ നൊസ്സാ"
കവിളത്തൊരു നുള്ള്,

വിതുമ്പലടക്കി 
കണ്ണു തുടച്ച്
പുറത്തേയ്ക്ക് നോക്കിയപ്പോഴതാ
ആകാശത്തിന്‍റെ കിഴക്കേ അറ്റത്ത്
വലുപ്പത്തിലൊരു
മസാലദോശ ചുട്ട് 
രാത്രി
എന്നെ, മാടി വിളിക്കുന്നു..

Tuesday, January 22, 2013

കുഞ്ഞ്



നമ്മുക്കൊരു കുഞ്ഞിനെ വേണം
നീട്ടി കണ്ണെഴുതണം
വട്ടപ്പൊട്ട് തൊടേണം

പട്ടുനൂല്‍ ഇഴനെയ്ത കുഞ്ഞുടുപ്പ്
വേണം
കൈത്തണ്ട മറയെ കരിവള
വേണം
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കേണം
കരയുമ്പോള്‍ നെഞ്ചോട് ചേര്‍ക്കേണം

നമ്മുക്കൊരു കുഞ്ഞിനെ വേണം

അല്ലാ,
അതിനെ എന്‍റെ വീട്ടിലേക്ക്
കൊണ്ട് വരാന്‍ എന്‍റെ,യവളോ
നിന്‍റെ വീട്ടിലേക്ക് കൊണ്ട് ചെല്ലാന്‍
നിന്‍റെ,യവനോ
സമ്മതിയ്ക്കുമോ?