Friday, November 25, 2011

ഓര്‍മ്മത്തെറ്റ്




ആകാശത്ത്
കൃഷ്ണ പരുന്ത് വട്ടം പറക്കുമ്പോള്‍
കൃഷ്ണ പാഹി...എന്ന്
കൈകൂപ്പണം .

പുഴുവിനെ ഉപദ്രവിക്കല്ലേ
മോനെ ...
ഏറ്റുമാന്നൂരപ്പന് എണ്ണയുമായുള്ള
പോക്കാ...

തെക്കേലെ കാഞ്ഞിരം വെട്ടിയാല്‍
പൊത്തിലെ മണിനാഗം
കോപിക്കില്ലേ ?

പടിഞ്ഞാറ്റയുടെ മുഖം മറയ്ക്കല്ലേ മക്കളെ ...
തേവരുടെ തേര് കാഴ്ച
അതിലൂടെയല്ലേ ...?

ഓര്‍മ്മയുടെ
കഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......

അച്ഛാ ...
ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

Wednesday, November 16, 2011

തനിനിറം





മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?

ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."


മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...

"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..

പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

Friday, November 4, 2011

അമ്മക്കാഴ്ചകള്‍




അമ്മേ,
ഓരോ മുറിയിലും പതറി നടന്ന്
പരതുന്നത് ആരെയാണ് ?

വടക്കിനിയിലെ വാതില്‍ പൊളിക്കു
പിന്നില്‍
ആരും ഒളിച്ചിരിപ്പില്ലമ്മേ ...
അടുക്കളയില്‍ പഞ്ചാര പാത്രം
തൂവി പോയിട്ടുമില്ല.

നോക്കമ്മേ,
ഇടനാഴിയില്‍, വടക്കേ അറയില്‍ ,
കിഴക്കിനിയില്‍ ,
എവിടെയും, കൂവ്വപ്പീപ്പി യോ
ഓലപ്പമ്പരമോ , പ്ലാവില തൊപ്പിയോ
ചിതറിക്കിടപ്പില്ല.

ചുമരില്‍ ചെങ്കലുകൊണ്ട്
വികൃതമായ് കോറിയ
ആദ്യക്ഷര കൌതുകങ്ങളില്ല .
വിളറിയ നേര്യെതിന്‍
തുമ്പത്ത്,
അഴുക്കു പുരണ്ട
കുഞ്ഞു വിരലുകളില്ല .

തൊടിയില്‍ ,
കൃഷ്ണക്കിരീടവും , സൂര്യകാന്തിയും ,
പത്തു മണി പൂവും , നന്ത്യാര്‍വട്ടവും
വിരിഞ്ഞിട്ടില്ല .

കാറ്റില്‍ വീഴുന്ന ഓരോ
മാമ്പഴവും
മാഞ്ചോട്ടില്‍ തന്നെ കിടപ്പുണ്ടമ്മേ ...

ഇറയത്ത്‌ തിരുകിയ വടിയില്‍
കൈയും വെച്ച്
ആരെയാണമ്മേ കാത്തിരിക്കുന്നത് ?
മുട്ടോളം പുരണ്ട
പൂഴിമണല്‍ കാലുമായി
അമ്മയുടെ മകന്‍ കയറി വരില്ലമ്മേ....

വഴിത്തെറ്റി പോയ കാലത്തെ
നേര്‍വഴിയെ കൊണ്ട് വരാന്‍
ഒരു വടിയൊടിക്കമ്മേ...