Monday, December 26, 2011

അതിനിടയില്‍ സംഭവിച്ചത്




പുലരി വന്നു
കാറ്റിനെ കൂട് തുറന്ന് വിട്ടു
പൂക്കളെ കുലുക്കിയുണര്‍ത്തി
മഴയെ സ്കൂളിലേക്കും
വെയിലിനെ പാടത്തേക്കും
പറഞ്ഞു വിട്ടു ..

നട്ടുച്ച വന്നു
വഴി നീളെ വെളുത്ത പീലികള്‍ കൊഴിച്ചു .
പൂച്ചയെ പോലെ ഉത്തരത്തിലൂടെ
നുഴ്ന്നിറങ്ങി,
അടുക്കള പഴുതിലൂടെ പുറത്തു ചാടി ..

അന്തി വന്നു
ചെമ്പരത്തി കാട്ടിലെ ഇഴജാതി ക്കൊപ്പം
കരിയിലകളില്‍ ഒളിച്ചു കളിച്ചു
തുളസി ചോട്ടിലെ തിരി കൊത്തി
മേലോട്ടുയര്‍ന്നു
ആകാശത്തിലെ കൂരകള്‍ക്കെല്ലാം
തീപിടിച്ചു .

അതിനിടയില്‍ എന്തൊക്കെയാണ്
സംഭവിച്ചത് ?
ആരോക്കയോ മരണപ്പെട്ടു
പലരും പലരും കൊലചെയ്യപ്പെട്ടു
ചിലരെ കാണാതായി
മറ്റു ചിലര്‍ സ്വയമോടുങ്ങി .

നോക്കിക്കേ
വല്ല കൂസലും ഉണ്ടോയെന്ന്!!!

ഏതെങ്കിലും ഒരു ആക്രമണത്തില്‍
കാലത്തിനും പരിക്ക് പറ്റണം
അലെങ്കില്‍
ഒരു മറാരോഗം പിടിപെട്ടു
കിടപ്പിലാവണം..

നോക്കാമല്ലോ
അന്നും കാറ്റ് വീശുമോയെന്ന് ,
നട്ടുച്ച വഴി നീളെ വെളുത്ത പീലികള്‍
പോഴിക്കുമോ യെന്ന് ,
അന്നും
ആകാശത്തിലെ കൂരകള്‍ക്കെലാം
തീ പിടിക്കുമോയെന്ന് ...

Saturday, December 10, 2011

"റിസര്‍വ്"





കയ്യെത്താവുന്നിടത്തൊക്കെ
തണലൊരുക്കാറുണ്ട്

തന്നാലാവും വിധം
പൂക്കുകയും കായ്‌ക്കുകയും ചെയ്യാറുണ്ട്

തല ചായ്കാന്‍ ഇടം തേടി വന്നവര്‍ക്കൊക്കെ
വീടും വിരുന്നും ഒരുക്കിയിട്ടുണ്ട്

കാലം തെറ്റി വന്ന്
ഇളം പൂക്കളെയെല്ലാം
കൊഴിച്ചിട്ടും
മഴയോടോ ,

ഉണ്ണിക്കനികളെ മുഴുവന്‍
തള്ളി വീഴ്ത്തിയിട്ടിടും
കാറ്റിനോടോ
പരിഭവിച്ചിട്ടില്ല

പച്ചക്ക് നുറുങ്ങുമ്പോഴും
ഒരു കഷണം പോലും
പാഴായി പോകരുതെന്നേ
പ്രാര്‍ത്ഥിക്കൂ ..

തീര്‍ച്ചയായും
ചിത്ര ഗുപ്തന്റെ കണക്കു പുസ്തകത്തില്‍
മരങ്ങളുടെ സ്ഥാനം
സ്വര്‍ഗത്തില്‍ തന്നെ

അത് കൊണ്ടാണേ
മുറ്റത്ത്‌ കോടി കായ്ച്ചു നില്‍ക്കുന്ന
മുവാണ്ടാനെ ഞാന്‍ ഇപ്പോഴേ
"റിസര്‍വ്" ചെയ്തത് !

Friday, November 25, 2011

ഓര്‍മ്മത്തെറ്റ്




ആകാശത്ത്
കൃഷ്ണ പരുന്ത് വട്ടം പറക്കുമ്പോള്‍
കൃഷ്ണ പാഹി...എന്ന്
കൈകൂപ്പണം .

പുഴുവിനെ ഉപദ്രവിക്കല്ലേ
മോനെ ...
ഏറ്റുമാന്നൂരപ്പന് എണ്ണയുമായുള്ള
പോക്കാ...

തെക്കേലെ കാഞ്ഞിരം വെട്ടിയാല്‍
പൊത്തിലെ മണിനാഗം
കോപിക്കില്ലേ ?

പടിഞ്ഞാറ്റയുടെ മുഖം മറയ്ക്കല്ലേ മക്കളെ ...
തേവരുടെ തേര് കാഴ്ച
അതിലൂടെയല്ലേ ...?

ഓര്‍മ്മയുടെ
കഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......

അച്ഛാ ...
ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

Wednesday, November 16, 2011

തനിനിറം





മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?

ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."


മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...

"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..

പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

Friday, November 4, 2011

അമ്മക്കാഴ്ചകള്‍




അമ്മേ,
ഓരോ മുറിയിലും പതറി നടന്ന്
പരതുന്നത് ആരെയാണ് ?

വടക്കിനിയിലെ വാതില്‍ പൊളിക്കു
പിന്നില്‍
ആരും ഒളിച്ചിരിപ്പില്ലമ്മേ ...
അടുക്കളയില്‍ പഞ്ചാര പാത്രം
തൂവി പോയിട്ടുമില്ല.

നോക്കമ്മേ,
ഇടനാഴിയില്‍, വടക്കേ അറയില്‍ ,
കിഴക്കിനിയില്‍ ,
എവിടെയും, കൂവ്വപ്പീപ്പി യോ
ഓലപ്പമ്പരമോ , പ്ലാവില തൊപ്പിയോ
ചിതറിക്കിടപ്പില്ല.

ചുമരില്‍ ചെങ്കലുകൊണ്ട്
വികൃതമായ് കോറിയ
ആദ്യക്ഷര കൌതുകങ്ങളില്ല .
വിളറിയ നേര്യെതിന്‍
തുമ്പത്ത്,
അഴുക്കു പുരണ്ട
കുഞ്ഞു വിരലുകളില്ല .

തൊടിയില്‍ ,
കൃഷ്ണക്കിരീടവും , സൂര്യകാന്തിയും ,
പത്തു മണി പൂവും , നന്ത്യാര്‍വട്ടവും
വിരിഞ്ഞിട്ടില്ല .

കാറ്റില്‍ വീഴുന്ന ഓരോ
മാമ്പഴവും
മാഞ്ചോട്ടില്‍ തന്നെ കിടപ്പുണ്ടമ്മേ ...

ഇറയത്ത്‌ തിരുകിയ വടിയില്‍
കൈയും വെച്ച്
ആരെയാണമ്മേ കാത്തിരിക്കുന്നത് ?
മുട്ടോളം പുരണ്ട
പൂഴിമണല്‍ കാലുമായി
അമ്മയുടെ മകന്‍ കയറി വരില്ലമ്മേ....

വഴിത്തെറ്റി പോയ കാലത്തെ
നേര്‍വഴിയെ കൊണ്ട് വരാന്‍
ഒരു വടിയൊടിക്കമ്മേ...

Wednesday, August 17, 2011

തുമ്പക്കുടം





അത്തപൂവിളിക്ക്
കാതോര്‍ത്തു
കണ്‍ നീട്ടി
ഒരു പാവം തുമ്പക്കുടം.

ഉള്ളിലുണ്ട്
കേട്ടറിഞ്ഞ ഓണശീലുകള്‍
ആരവങ്ങള്‍,
ആഹ്ലാദങ്ങള്‍...
ഇടവഴികള്‍ താണ്ടിയെത്തുന്ന
നന്മയുടെ ഓലകുട.

ഓരോ കാലൊച്ചയും
അടുത്തണയുമ്പോള്‍
ആശ്വസിക്കും.
കണ്ണടച്ച്,
പ്രാര്‍ത്ഥിച്ച്
കാത്തിരിക്കും
ഒരു ഉണ്ണികൈ സ്പര്‍ശം

പൂവട്ടിയില്‍
ഒരു രാത്രി
പൂക്കളത്തില്‍
ഒരു പകല്‍
അത്രയും മതി ...

തെക്കേ പറമ്പിലെ
തുമ്പ നാമ്പേ
നീ കിളിര്‍ത്തതു
ആണ്ടു തികയാത്ത മുത്തശ്ശിയുടെ
നെഞ്ചത്ത് തന്നെയായതു
നന്നായി
അലെങ്കില്‍ എന്നേ.......

Monday, August 1, 2011

ഓര്‍മ്മകളുടെ പള്ളികൂടം ...................




ഓര്‍മ്മകളുടെ പള്ളികൂടം
ചോര്‍ന്നോലിക്കുന്നു
കുഞ്ഞുടുപ്പുകള്‍ നനയുന്നു.
കുഞ്ഞിച്ചിറകുകള്‍ നനയുന്നു.
സ്ലേറ്റും മഷിത്തണ്ടും പെന്‍സിലും
നനയുന്നു.
'അ' യും 'ഇ' യും' ഉ' വും
നനയുന്നു.
വാസുക്കുട്ടനും റഷീദും
ഖദീജയും നനയുന്നു
സരോജിനി ടീച്ചര്‍ നനയുന്നു
ഞാനും നീയും നനയുന്നു
നമ്മുടെ ബാല്യം നനയുന്നു
ബാല്യത്തിന്റെ ചിരി നനയുന്നു...

ഓര്‍മ്മകളുടെ പള്ളികൂടം ...................

Monday, July 25, 2011

കവി




അമ്മക്ക്
ചൊല്ലുള്ളി ഇല്ലാത്ത ചെക്കന്‍

അച്ഛന്
ആകെ പറ്റിയൊരു അബദ്ധം

എട്ടന്
മാനം കെടുത്താനൊരു ജന്മം

പെങ്ങള്‍ക്ക്
ഊരു തെണ്ടി ...

നാട്ടാര്‍ക്ക്
അരവട്ടന്‍..

അവള്‍ക്ക്‌
അവള്‍ക്കു മാത്രം
കവി ......

Monday, July 18, 2011

കസേരകള്‍




വീടിനുള്ളില്‍
പുതിയ കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

പിഞ്ചു കുഞ്ഞിനെക്കാളും
മൃദുവായ കുഷ്യനോട് കൂടിയത് ,

ഇരിപ്പിടമായും
കിടക്കയായും
ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നത്‌,

സൗകര്യം പോലെ
നിവര്‍ത്താനും ചുരുക്കാനും
കഴിയുന്നത്‌ ,

സ്വിച്ച് ഇട്ടാല്‍
പതിയെ ഊഞ്ഞാലാട്ടുന്നത്

സിംഹാസനം പോലെ
തലയെടുപ്പുള്ളത്.

അവള്‍ പറയുന്നത് ശരിയാണ്
വലിച്ചെറിയണം,
വിരുന്നുകാര്‍ കാണാതെ ,
അകമുറിയിലൊളിപ്പിച്ച,
ഒറ്റക്കാലൊടിഞ്ഞ
രണ്ട് കസേരകളും......

Sunday, July 10, 2011

തേവിടിശ്ശി പൂവ്




തേവിടിശ്ശി പൂവേ ,
ഉള്ളതെല്ലാം പുറത്തു കാണിച്ച്
വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !

ഒന്ന് തൊട്ടാല്‍ മതി
കിടപ്പറയോളം കൂടെ പോരും
നിന്റെ മണം!

നിന്റെ നിറം . ഹോ !
പശുനെ ചവിട്ടിക്കാന്‍ പോകുമ്പോള്‍
വനജേച്ചിയില്‍ കാണാറില്ലേ ?
അത് ഒന്നുമല്ലന്നേ ....

എത്ര നോക്കി നിന്നിട്ടുണ്ട് ,
മെലിഞ്ഞ അരക്കെട്ടില്‍
ചുറ്റി വരിഞ്ഞ്‌, നട്ടുച്ചക്കുള്ള
മഞ്ഞ ചേരയുടെ കളി ! !

ഇന്നിപ്പോള്‍ എന്തേ ?
കാടും തൊടിയും ഇല്ലാത്തത് കൊണ്ടാണോ
വീട്ടു മുറ്റത്തെ പൂച്ചട്ടിയില്‍ ?

ചിലയിടത്
മഞ്ഞച്ച് ,
ചിലയിടത്ത് വെളുത്ത്‌
ചിലയിടത് ചോന്ന്
ചിലയിടത്ത് നീലച്ച്...

ഉം .........

എന്നാലും
എന്റെ തേവിടിശ്ശി പൂവേ,
നിന്റെയാ നില്‍പ്പ്,
നിന്റെയാ മണം , നിന്റെയാ നിറം ...
പിന്നെ..............

-- തേവിടിശ്ശി പൂവ് : അരി പൂവ്, കൊങ്ങിണി പൂവ്, കമ്മല്‍ പൂവ്

Saturday, July 2, 2011

കാറ്റും ഞാനും




കാറ്റേ.....
ഇങ്ങനെ പിറുപിറുക്കാതെ
എന്‍റെ ചെമ്പകതൈ പിഴുതെടുത്തതിനല്ലേ
ചീത്തപറഞ്ഞത്?

പകരം നീ എത്ര തവണ
എന്‍റെ ജനാല കൊട്ടിയടച്ചു?
മേശപ്പുറത്തെ കുത്തിക്കുറിപ്പുകളെല്ലാം
വലിച്ച് താഴെയിട്ടു?
മാഞ്ചില്ല കുലുക്കി
പൂവെല്ലാം കൊഴിച്ചു?
മഴയെ കൂട്ടുപിടിച്ച്
കുട തട്ടിതെറിപ്പിച്ചു
ഞാന്‍ എന്തെങ്കിലും പറഞ്ഞോ?

എനിക്കറിയാം
നിന്‍റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
അതിലെങ്ങാനും തൊട്ടാല്‍
കാറ്റേ, നിന്‍റെ ചെവി ഞാന്‍ പൊന്നാക്കും
അതവിടെ ഇതളും നീട്ടി
നിന്നോട്ടെ, പാവം!!!

Sunday, June 26, 2011

മഴ കാണുന്ന പെണ്‍കുട്ടികള്‍




ഓരോ മഴ പെയ്യുമ്പോഴും
ജനല്‍ പാളി തുറന്ന്,
പെയ്തിറങ്ങുന്ന ഓരോ തുള്ളിയിലും
പ്രണയം കണ്ട്,
സ്വപ്നം നെയ്യുന്ന പെണ്‍കുട്ടീ .....

അകലെ,
നിന്റെ അതേ പ്രായത്തില്‍ ഒരുവള്‍
കടല്‍ വക്കിലെ കൂരയിലിരുന്നു
മഴയെ നോക്കി പിറുപിറുക്കുന്നത്
എന്തായിരിക്കും ?

Wednesday, May 18, 2011

അഭയാര്‍ഥികള്‍




പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..

ശിഖരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍

വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം

വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില് വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?

Wednesday, May 4, 2011

വാല്



എന്റെ പ്രേമത്തിന്
കണ്ണോ, മൂക്കോ , 'വാ'യോ , ചെവിയോ, തലയോ
ഒന്നും തന്നെ ഇല്ല!
ആകെ ഉള്ളത് ഒരു വാലാണ്
അത് കൊണ്ടാകണം
ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കും
അതില്‍ നിന്ന് വേറൊന്നിലെക്കും
ചാടികൊണ്ടേ ഇരിക്കുന്നത് !!!

Tuesday, March 22, 2011

ട്രാക്കില്‍ കണ്ടത്




മുഖം നിറയെ
ചുവന്ന ചുട്ടി കുത്തിയിരിക്കുന്നു
സുന്ദരന്‍ !

ഇടത്തുകാല്‍ പറിച്ചെടുത്തു
എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
കള്ളന്‍ !

കീശയായ കീശയൊക്കെ തപ്പിയിട്ടും
കിട്ടിയ നമ്പറില്‍ മുഴുവന്‍ വിളിച്ചിട്ടും
പിടിതരുന്നില്ല
സമര്‍ത്ഥന്‍ !

വലിയതൊക്കെ പറഞ്ഞു ഇറങ്ങിയതാവും
അതിലും വലിയതെന്തോ ചിന്തിച്ചു നടന്നുകാണും
മണ്ടന്‍ !


തിരഞ്ഞ് തിരഞ്ഞവര്‍
മോര്‍ച്ചറിയിലെത്താന്‍
രാത്രിയെങ്കിലും കഴിയില്ലേ ?

"അച്ഛാ" യെന്ന് മക്കളും
"ചേട്ടാ" യെന്ന് ഭാര്യയും
അലറി കരയുമ്പോള്‍
"പറ്റിച്ചേ " യെന്ന് പൊട്ടിച്ചിരിക്കണേ നിഷ്കളങ്കാ ... ..