Thursday, November 18, 2010

മുള്ളു പാതകള്‍



ഇരുപത്തിയെട്ടിനു കെട്ടിയ
കറുത്ത ചരട്.
തോന്നികുരുമ്പില്‍ നിന്നും
പൂജിച്ചു വാങ്ങിയ വെള്ളി തകിട്
മണ്ണാന്‍ കേശവന്‍ ജപിച്ചൂതിയ
മഞ്ഞ ഉറുക്ക്.
എന്നിട്ടും ,പത്തില്‍ വെച്ചെന്നെ
'വയലാറിന്റെ 'പ്രേതം പിടികൂടി ..

ദിക്കറിയാതെ മനസ്സ് നടത്തിയ
ബൊഹീമിയന്‍ യാത്രകള്‍
വായനാ മുറിയിലെ
വിളര്‍ത്ത വെളിച്ചത്തിലൂടെ ഊര്‍ന്നു വീണ
ചിലിയന്‍ രുധിരാക്ഷരങ്ങള്‍
കാതിനെ തുളച്ച ബൊളീവിയന്‍ ഗര്‍ജനം
എന്നിട്ടും, കോളേജില്‍ വെച്ചെന്നെ
"നന്ദിത" പ്രണയ തടവിലാക്കി


"മരിയ" ഉറക്കം നടിച്ചുറങ്ങും
ജുഹുവിലെ "പീത സായന്തന"ത്തിലോ ?
പരിചിതമായ ഗോവന്‍ തെരുവിലെ
കശുമാ ചോട്ടിലോ ....
ഞാന്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ
"ജലരഹിതമായി" കുടിച്ചിറക്കി ....

ഇന്ന് ,
ഒരു കണ്ണില്‍ ചോരയും
മറു കണ്ണില്‍ അഗ്നിയുമായി
സച്ചിദാനന്ദന്‍

നുരുങ്ങാക്ഷരങ്ങളില്‍
ഉദ്ബോധനത്തിന്റെ
ജൈവ കോശങ്ങള്‍ നിറച്ച്
കെ ജി ശങ്കര പിള്ള

അബോധത്തിന്റെ
അടിത്തട്ടിലെവിടെയോ
കവിതയുടെ വേശ്യ ഗൃഹമുണ്ടെന്നു
മന്ത്രിച്ച്‌ എ അയ്യപ്പന്‍



ഇനി, ഏതു വിഷം കുത്തി വെച്ചാല്‍
കവിതയുടെ നരകത്തീരതടിയാം
എന്നറിയാതെ ഉഴറി ഞാന്‍.......

*********************
മരിയ,പീത സായന്തനം ,ജലരഹിതമായ ...എല്ലാം ചുള്ളികാടിന്റെ എവിടെ ജോണിലെ പ്രയോഗങ്ങള്‍